ചാഞ്ചാട്ടത്തിനൊടുവില്‍ വീണു, തുടര്‍ച്ചയായ അഞ്ചാം ദിനവും വിപണിയില്‍ ഇടിവ്

ഹാരിസണ്‍സ് മലയാളത്തിന്റെ ഓഹരി വില 6.76 ശതമാനം ഇടിഞ്ഞു

Update: 2022-04-19 11:12 GMT

ചുവപ്പിലും പച്ചയിലുമായി നീങ്ങിയ വിപണി വ്യാപാരാന്ത്യത്തില്‍ താഴ്ചയിലേക്ക് വീണു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിപണി ഇടിവിലേക്ക് വീഴുന്നത്. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 703 പോയ്ന്റ് അഥവാ 1.23 ശതമാനം ഇടിഞ്ഞ് 56,463 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം പച്ചയില്‍ നീങ്ങിയ സൂചിക വ്യാപാരാന്ത്യത്തോടെയാണ് വലിയ ഇടിവിലേക്ക് വീണത്. നിഫ്റ്റി 50 സൂചിക 17,000 ന് താഴെയായി, 215 പോയ്ന്റ് താഴ്ന്ന് 16,959 ലാണ് ക്ലോസ് ചെയ്തത്. കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ആഭ്യന്തര, ആഗോള വിപണികള്‍ നഷ്ടം നേരിട്ടത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ന് 3.5 ശതമാനത്തോളം ഉയര്‍ന്നു. എച്ച്ഡിഎഫ്സി ആറ് ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 4.2 ശതമാനവും ഇടിവ് നേരിട്ടു. ഐടിസി, ടെക് എം, ഇന്‍ഫോസിസ്, നെസ്ലെ ഇന്ത്യ, എച്ച്സിഎല്‍ ടെക് എന്നിവയുടെ ഓഹരി വിലയിലും ഇടിവുണ്ടായി.
വിശാല വിപണികളില്‍ ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 1.2 ശതമാനം വരെ ഇടിഞ്ഞു. മേഖലാതലത്തില്‍ നിഫ്റ്റി റിയല്‍റ്റി, എഫ്എംസിജി, ഐടി സൂചികകള്‍ 3.5 ശതമാനം വീതം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
തുടര്‍ച്ചയായ അഞ്ചാം ദിനവും ഓഹരി വിപണി ഇടിവിലേക്ക് വീണപ്പോള്‍ ഏഴ് കേരള കമ്പനികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. കേരള ആയുര്‍വേദ, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, പാറ്റ്സ്പിന്‍ ഇന്ത്യ, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് തുടങ്ങിയ ഓഹരികള്‍ മാത്രമാണ് ഉയര്‍ന്നത്. ഹാരിസണ്‍സ് മലയാളം (6.76 ശതമാനം), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (4.87 ശതമാനം), മണപ്പുറം ഫിനാന്‍സ് (4.02 ശതമാനം), എഫ്എസിടി (5.01 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (5.56 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (3.93 ശതമാനം) എന്നിവയാണ് ഇന്ന് വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട കേരള കമ്പനികള്‍. ഈസ്റ്റേണ്‍ ട്രെഡ്സിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.



 


Tags:    

Similar News