ആര്‍ബിഐ തീരുമാനത്തിലും ഞെട്ടിയില്ല, നേരിയ നേട്ടവുമായി ഓഹരി വിപണി

കേരള കമ്പനികളില്‍ കൊച്ചിന്‍ മിനറല്‍സ് & റുട്ടൈലിന്റെ ഓഹരിവില ഇന്നും 20 ശതമാനം കുതിച്ചു

Update: 2022-08-05 11:20 GMT

റിപ്പോ നിരക്ക് വര്‍ധിപ്പിച്ചുള്ള ആര്‍ബിഐ തീരുമാനം വന്നെങ്കിലും ഓഹരി വിപണി പതറിയില്ല. നേരത്തെ തന്നെ റിപ്പോ നിരക്ക് വര്‍ധനവുണ്ടാകുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. ഇന്നലത്തെ ഇടിവിന് ശേഷം നേരിയ നേട്ടത്തോടെയാണ് ഓഹരി വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 89 പോയ്ന്റ് അഥവാ 0.15 ശതമാനം ഉയര്‍ച്ചയോടെ 58,387 പോയ്ന്റിലെത്തി. നിഫ്റ്റി 50 സൂചിക 15 പോയ്ന്റ് അഥവാ 0.09 ശതമാനം നേട്ടത്തില്‍ 17,397 പോയ്ന്റിലും ക്ലോസ് ചെയ്തു.

വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.2 ശതമാനം വരെ ഉയര്‍ന്നു. സെക്ടറുകളില്‍, നിഫ്റ്റി ഓട്ടോ സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി ഐടി സൂചിക 0.6 ശതമാനം നേട്ടമുണ്ടാക്കി. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഒന്നാം പാദഫലം പ്രഖ്യാപിച്ച ഇന്ന് 2 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്.
ടാറ്റ കമ്യൂണിക്കേഷന്‍ (4.8 ശതമാനം), ഐസിഐസിഐ (4 ശതമാനം), ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് (4.7 ശതമാനം) എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കമ്പനികള്‍.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 18 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ഒന്നാം പാദഫലപ്രഖ്യാപനത്തിന് പിന്നാലെ 20 ശതമാനം ഉയര്‍ന്ന കൊച്ചിന്‍ മിനറല്‍സ് & റുട്ടൈലിന്റെ ഓഹരിവില ഇന്നും 20 ശതമാനം കുതിച്ചു. എഫ്എസിടി, മണപ്പുറം ഫിനാന്‍സ്, നിറ്റ ജലാറ്റിന്‍, വണ്ടര്‍ലാ ഹോളിഡേയ്സ് എന്നിവയുടെ ഓഹരിവില 4-7 ശതമാനം വരെയാണ് ഉയര്‍ന്നത്.
മുത്തൂറ്റ് ഫിനാന്‍സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ മറ്റ് കേരള കമ്പനികള്‍.
അതേസമയം കെഎസ്ഇ, പാറ്റ്സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.



 



Tags:    

Similar News