ഓഹരി വിപണി: ലാഭമെടുക്കല്‍ മുന്നേറ്റത്തിന്റെ മുനയൊടിച്ചു

വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 376 പോയ്ന്റ് നേട്ടമുണ്ടാക്കിയ സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 66 പോയ്ന്റ് നഷ്ടത്തില്‍

Update: 2021-07-30 12:52 GMT

വാരാന്ത്യ വ്യാപാര ദിനത്തിന്റെ അവസാന മണിക്കൂറുകളില്‍ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തിടുക്കം കാണിച്ചതോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഇന്ന് വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 376 പോയ്ന്റുകള്‍ വരെ നേട്ടമുണ്ടായിരുന്നെങ്കിലും 66 പോയ്ന്റ് അഥവാ 0.13 ശതമാനം നഷ്ടത്തോടെയായിരുന്നു 52,587ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി 15 പോയ്ന്റ് അഥവാ 0.1 ശതമാനം താഴ്ന്ന് 15,763ലും ക്ലോസ് ചെയ്തു. വിശാല വിപണി മുഖ്യ സൂചികകളെ മറികടക്കുന്ന പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. ബിഎസ്ഇ മിഡ്കാപ് സൂചിക 0.52 ശതമാനവും സ്‌മോള്‍കാപ് സൂചിക 0.69 ശതമാനവും ഉയര്‍ന്നു.

കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവും ചൈന വിദേശ മൂലധനത്തിനെതിരെ സ്വീകരിക്കുന്ന നടപടികളും ആഗോള ഓഹരി വിപണികളെ ഉലച്ചു.
കേരള കമ്പനികളുടെ പ്രകടനം
ഫെര്‍ട്ടിലൈസര്‍ ഓഹരികളെല്ലാം തന്നെ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആഭ്യന്തര സപ്ലെ ഉറപ്പാക്കാന്‍ വേണ്ടി ചൈന കയറ്റുമതി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതാണ് ഇതിന് കാരണം. ഫാക്ടിന്റെ ഓഹരി വില ഇന്ന് 5.56 ശതമാനമാണ് ഉയര്‍ന്നത്. അന്ന അലൂമിനിയം, സാറാസ് കറിപൗഡര്‍ എന്നീ ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ അന്ന ഗ്രൂപ്പിന്റെ ഭാഗമായ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് ഓഹരി വില ഇന്നും അഞ്ചു ശതമാനത്തോളം കൂടി 179 രൂപയിലെത്തി. പാറ്റ്‌സ്പിന്‍ ലിമിറ്റഡ് ഓഹരി വിലയും നാലര ശതമാനത്തോളം വര്‍ധിച്ചു.




 


Tags:    

Similar News