വന്‍ ഇടിവോടെ ഓഹരി സൂചികകള്‍

നാല് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update: 2021-11-22 12:02 GMT

രണ്ടു ശതമാനത്തോളം ഇടിഞ്ഞ് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 1170.12 പോയ്ന്റ് (1.96 ശതമാനം) 58465.89 പോയ്ന്റിലും നിഫ്റ്റ് 348.30 പോയ്ന്റ് (1.96 പോയ്ന്റ്) ഇടിഞ്ഞ് 17416.50 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. പേടിഎമ്മിന്റെ നിറം മങ്ങിയ പ്രകടനത്തെ തുടര്‍ന്ന്, കോവിഡ് വ്യാപനത്തിനു ശേഷം വിപണിയെ താങ്ങി നിര്‍ത്തിയിരുന്ന ചെറുകിട നിക്ഷേപകര്‍ വിപണിയില്‍ നിന്ന് വിട്ടുനിന്നതാണ് വന്‍ ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോക്കം പോയത് വിദേശ നിക്ഷേപകരെയും പിന്നോട്ടടിപ്പിച്ചു. ഇതിനെല്ലാം പുറമേ ആഗോള വിപണി ദുര്‍ബലമായതും ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുലച്ചു.

842 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2479 ഓഹരികളുടെ വിലയിടിഞ്ഞു. 157 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികളില്‍ പെടുന്നു. ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയ്ന്റ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, പവര്‍ ഗ്രിഡ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍, ഓട്ടോ, ഓയ്ല്‍ & ഗ്യാസ്, പിഎസ്‌യു ബാങ്ക് എന്നിവ 2-4 ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളില്‍ 2-3 ശതമാനം ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
വിപണിയില്‍ രക്തച്ചൊരിച്ചിലുണ്ടായപ്പോള്‍ പിടിച്ചു നിന്നത് നാല് കേരള കമ്പനികള്‍ മാത്രം. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.63 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.62 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (1.17 ശതമാനം), സ്‌കൂബീഡേ ഗാര്‍മന്റ്‌സ് (0.59 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. 24 കേരള കമ്പനികളുടെ ഓഹര്ി വിലയില്‍ ഇടിവുണ്ടായി. വണ്ടര്‍ലാ ഹോളിഡേയ്‌സ്, കല്യാണ്‍ ജൂവലേഴ്‌സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, എഫ്എസിടി, എവിറ്റി, ഹാരിസണ്‍സ് മലയാളം, റബ്ഫില ഇന്റര്‍നാഷണല്‍, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സിഎസ്ബി ബാങ്ക് തുടങ്ങിയ കേരള ഓഹരികള്‍ക്കാണ് കാലിടറിയത്.




 



Tags:    

Similar News