സ്റ്റാര്‍ ഹെല്‍ത്ത് ഐപിഓയ്ക്ക് തണുപ്പന്‍ പ്രതികരണം; രണ്ടാം ദിവസവും ആവശ്യക്കാര്‍ കുറവ്

ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള കമ്പനിയുടെ ഓഹരിനിക്ഷേപത്തിലേക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ക്കും താല്‍പര്യമില്ല. ഒരേ ഒരു കമ്പനി മാത്രം നിക്ഷേപം നടത്തി.

Update: 2021-12-01 07:17 GMT

ജുന്‍ജുന്‍വാലയ്ക്ക് പിന്തുണയുള്ള സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഐപിഓയ്ക്ക് തണുപ്പന്‍ പ്രതികരണം. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ പബ്ലിക് ഓഫറിന് ഇതുവരെ നിക്ഷേപകരില്‍ നിന്ന് 13 ശതമാനം സബ്സ്‌ക്രിപ്ഷന്‍ മാത്രമാണ് ലഭിച്ചത് (ഡിസംബര്‍ 1- 11 am ). ബിഡ്ഡിംഗിന്റെ രണ്ടാം ദിവസവും പ്രതീക്ഷിച്ചത്ര പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

2021 ലെ ഏറ്റവും വലിയ മൂന്നാമത്തെ ഐപിഓയില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ഭാഗത്ത് നിന്നും യാതൊരു സഹകരണവുമുണ്ടായതുമില്ല.
റിപ്പോര്‍ട്ട് പ്രകാരം മിക്ക ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളും സ്റ്റാര്‍ ഹെല്‍ത്ത്, അലൈഡ് ഇന്‍ഷുറന്‍സ് എന്നിവയുടെ സ്ഥാപന നിക്ഷേപകര്‍ക്ക് മാത്രമായുള്ള ഓഹരി വില്‍പ്പന ഒഴിവാക്കി. ഐപിഒ മൂല്യനിര്‍ണയത്തിലെ വ്യത്യാസങ്ങള്‍ കാരണമാണിതെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടുകള്‍. ഒരു മ്യൂച്വല്‍ ഫണ്ട് മാത്രമാണ് ഈ പ്രക്രിയയില്‍ പങ്കെടുത്തത്.
എഡല്‍വെയ്സ് മ്യൂച്വല്‍ ഫണ്ടിന്റെ സ്‌കീം ആണ് ആകെ ഐപിഓയിലേക്ക് കടന്നു വന്ന ഈ കമ്പനി. സ്റ്റാറിന്റെ ആങ്കര്‍ അലോട്ട്മെന്റില്‍ 14.88 കോടിയാണ് എഡല്‍വെയ്‌സ് നിക്ഷേപിച്ചത്. ബിഡ്ഡിംഗിന്റെ രണ്ടാം ദിവസമായ ഡിസംബര്‍ 1 ന്, 4.49 കോടിയുടെ ഇഷ്യൂ സൈസിനെതിരെ 60.03 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ക്ക് മാത്രമാണ് ബിഡ്ഡുകള്‍ ലഭിച്ചത്. അതേസമയം റീറ്റെയ്ല്‍ നിക്ഷേപകര്‍ അവരുടെ റിസര്‍വ് ചെയ്ത ഭാഗത്തിന്റെ 74 ശതമാനം ഓഹരികള്‍ വാങ്ങിയതായും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.
ജീവനക്കാരുടെ വിഭാഗത്തില്‍ 3 ശതമാനം സബ്സ്‌ക്രിപ്ഷന്‍ ആണ് നടന്നത്. നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ അവര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഒരു ശതമാനം ഓഹരികള്‍ക്കും ബിഡ് സമര്‍പ്പിച്ചു. ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍മാര്‍ അവരുടെ റിസര്‍വ് ചെയ്ത 2.38 കോടി ഓഹരികളുടെ നിന്ന് 41,648 ഓഹരികള്‍ക്കായി മാത്രമാണ് ബിഡ് സമര്‍പ്പിച്ചത്.
സ്റ്റാര്‍ ഹെല്‍ത്ത് അതിന്റെ പബ്ലിക് ഇഷ്യൂവിലൂടെ 7,249.18 കോടി രൂപ സമാഹരിക്കാന്‍ ആണ് പദ്ധതിയിട്ടിട്ടുള്ളത്. രാകേഷ് ജുന്‍ജുന്‍വാലയെക്കൂടാതെ സേഫ്ക്രോപ്പ് ഇന്‍വെസ്റ്റ്മെന്റ് ഇന്ത്യ എല്‍എല്‍പി, വെസ്റ്റ്ബ്രിഡ്ജ് എഐഎഫ് എന്നിവര്‍ ആണ് ഈ ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രധാന പ്രൊമോട്ടര്‍മാര്‍. രാകേഷ് ജുന്‍ജുന്‍വാല ഈ ഓഹരി വില്‍പ്പനയില്‍ തന്റെ ഓഹരികള്‍ വില്‍പ്പന നടത്തുന്നില്ല എന്ന പ്രത്യേകതയുമുണ്ട്.


Tags:    

Similar News