സ്റ്റാര്‍ ഹെല്‍ത്ത് ഐപിഒ നവംബര്‍ അവസാനം

7,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്

Update: 2021-11-22 07:30 GMT

സ്റ്റാര്‍ഹെല്‍ത്ത് ആന്റ് അലൈയ്ഡ് ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രാരംഭ ഓഹരി വില്‍പ്പന ഈ മാസം 30ന് ആരംഭിച്ചേക്കും. എന്നാല്‍ തീയതി സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തയിട്ടില്ല. വിപണി സാഹചര്യത്തിന് അനുസരിച്ച് തീയതിയില്‍ മാറ്റംവരാമെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഐപിഒയിലൂടെ 7,500 കോടി രൂപ സമാഹരിക്കാനാണ് സ്റ്റാര്‍ ഹെല്‍ത്ത് ലക്ഷ്യമിടുന്നത്. 2021ലെ ഏറ്റവും വലിയ മൂന്നാമത്തെ ഐപിഒ ആകും സ്റ്റാര്‍ ഹെല്‍ത്തിന്റേത്. 2000 കോടിയുടെ പുതിയ ഓഹരികളും നിക്ഷേപകരുടെ 5,500 കോടിയുടെ ഓഹരികളുമാണ് വില്‍ക്കുന്നത്.
പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്കുമായി സ്റ്റാര്‍ ഹെല്‍ത്തിന്റെ 17.26 ശതമാനം ഓഹരികളാണ് ഉള്ളത്. 45.32 ശതമാനം ഓഹരികള്‍ സേഫ്‌ക്രോപ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യ എല്‍എല്‍പിയുടേതാണ്.
2020-21 സാമ്പത്തിക വര്‍ഷം മൊത്തം 9,349 മൊത്ത പ്രീമിയം ആണ് കമ്പനിക്ക് ഉണ്ടായിരുന്നത്. മുന്‍ വര്‍ഷം 272 കോടിയുടെ അറ്റാദായം ഉണ്ടായിരുന്ന സ്ഥാനത്ത് 2020-21ല്‍ 826 കോടിയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.


Tags:    

Similar News