ഓഹരി വിപണിയില്‍ പുതുമുഖ ബഹളം; ഈയാഴ്ച്ച ഐ.പി.ഒയ്ക്ക് 11 കമ്പനികള്‍

ഐ.പി.ഒ പൂര്‍ത്തിയാകുന്ന 14 കമ്പനികളുടെ ലിസ്റ്റിംഗും ഈയാഴ്ച നടക്കും

Update:2024-09-23 14:20 IST

Image: Canva

പ്രാരംഭ ഓഹരി വില്പനയിലൂടെ വിപണിയിലേക്ക് പ്രവേശിക്കുന്ന കമ്പനികളുടെ എണ്ണം കൂടിയതോടെ നിക്ഷേപകരും ആവേശത്തിലാണ്. ഇൗയാഴ്ച്ച ചെറുതും വലുതുമായ 11 കമ്പനികളാണ് ഐ.പി.ഒയുമായി രംഗത്തുള്ളത്. വിപണിയില്‍ നിന്ന് 900 കോടി രൂപ സ്വരൂപിക്കാനാണ് ഈ കമ്പനികളുടെ ശ്രമം. ഐ.പി.ഒ പൂര്‍ത്തിയാകുന്ന 14 കമ്പനികളുടെ ലിസ്റ്റിംഗും ഈയാഴ്ച നടക്കും. ഐ.പി.ഒയ്ക്ക് എത്തുന്ന കമ്പനികളില്‍ രണ്ടെണ്ണം വലിയ കമ്പനികളുടെ ഗണത്തില്‍പ്പെടുന്നതാണ്. എട്ടെണ്ണം ചെറുകിട കമ്പനികളുടെ സ്വഭാവത്തിലുള്ളതാണ്.

മാംബ ഫിനാന്‍സ്

നോണ്‍ ഫിനാന്‍സ് ബാങ്കിംഗ് സ്ഥാപനമായ മാംബ ഫിനാന്‍സാണ് ഐ.പി.ഒയിലേക്ക് വരുന്ന പ്രധാന കമ്പനി. ഇന്ന് ആരംഭിച്ച ഐ.പി.ഒയില്‍ ഇഷ്യു വില 114-120 ഇടയ്ക്കാണ്. 151 കോടി രൂപയാണ് പ്രാരംഭ ഓഹരിവില്പനയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 125 ഓഹരികള്‍ക്കും അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. കഴിഞ്ഞ സാമ്പത്തികവര്‍ഷം 31 കോടി രൂപയാണ് കമ്പനിയുടെ ലാഭം.

കെ.ആര്‍.എന്‍ ഹീറ്റ് എക്‌സ്‌ചേഞ്ചര്‍

വിപണിയില്‍ നിന്ന് 342 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന കെ.ആര്‍.എന്‍ ഹീറ്റ് എക്‌സ്‌ചേഞ്ചര്‍ ആന്‍ഡ് റെഫ്രിജറേഷന്‍ രാജസ്ഥാനില്‍ നിന്നുള്ള കമ്പനിയാണ്. ഇഷ്യു വില 209-220 രൂപയാണ്. മിനിമം 65 ഓഹരികള്‍ക്ക് അപേക്ഷിക്കാം. 25 മുതല്‍ 27 വരെയാണ് ഐ.പി.ഒ. കഴിഞ്ഞ സാമ്പത്തികവര്‍ഷം 308.28 കോടി രൂപ വരുമാനവും 39 കോടി രൂപ ലാഭവും നേടിയിരുന്നു കമ്പനി.

ചെറുകിട ഐ.പി.ഒകള്‍

റാപ്പിഡ് വാല്‍വ്‌സ് ഇന്ത്യ (സെപ്റ്റംബര്‍ 23-25), ടെക്എറ എന്‍ജിനിയറിംഗ് (25-27), യൂണിലെക്‌സ് കളേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് (25-27), തിങ്കിംഗ്ഹാറ്റ്‌സ് എന്റര്‍ടൈന്‍മെന്റ് സൊല്യൂഷന്‍സ് (25-27), ദിവ്യാധന്‍ റീസൈക്ലിംഗ് ഇന്‍ഡസ്ട്രീസ് (26-30), സഹസ്ര ഇലക്ട്രോണിക്‌സ് സൊല്യൂഷന്‍സ് (26-30), ഫോര്‍ജ് ഓട്ടോ ഇന്റര്‍നാഷണല്‍ (26-28), സാജ് ഹോട്ടല്‍സ് എന്നിവയാണ് ഐ.പി.ഒയിലെത്തുന്ന ഈയാഴ്ചത്തെ കമ്പനികള്‍.
Tags:    

Similar News