ട്രെയിനുകള്‍ റദ്ദാക്കി, ട്രെയിന്‍ യാത്രയിലെ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കാം

നാല് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി, 13 സര്‍വീസുകളില്‍ താത്കാലിക മാറ്റം

Update:2024-07-30 12:59 IST

Representational Image : Canva

കഴിഞ്ഞ ദിവസം മുതല്‍ പെയ്യുന്ന മഴയില്‍ തൃശൂര്‍ അകമലയില്‍ ട്രാക്കിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഷൊര്‍ണൂരിനും തൃശൂരിനും ഇടയില്‍ ഗതാഗതം പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലാണ് ട്രാക്കില്‍ വെള്ളം കയറിയത്. നാല് ട്രെയിനുകള്‍ റദ്ദാക്കുകയും 13 ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം വരുത്തുകയും ചെയ്തതായി റെയില്‍വേ അറിയിച്ചു.
ഇവ റദ്ദാക്കി
ഗുരുവായൂര്‍-തൃശൂര്‍ ഡെയ്‌ലി എക്പ്രസ് (ട്രെയിന്‍ നമ്പര്‍ 06445), തൃശൂര്‍ - ഗുരുവായൂര്‍ ഡെയ്‌ലി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 06446), ഷൊര്‍ണൂര്‍-തൃശൂര്‍ ഡെയ്‌ലി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 06497), തൃശൂര്‍ - ഷൊര്‍ണൂര്‍ ഡെയ്‌ലി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 06495) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
നിയന്ത്രണങ്ങള്‍
കണ്ണൂര്‍ - തിരുവനന്തപുരം സെന്‍ട്രല്‍ ജന്‍ശതാബ്ദി, കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ - കന്യാകുമാരി പരശുറാം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഷൊര്‍ണൂര്‍ വരെ മാത്രമാണ് സര്‍വീസ് നടത്തുക. കോട്ടയം-നിലമ്പൂര്‍ റോഡ് എക്‌സ്പ്രസ് അങ്കമാലി വരെ.
കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്ത് നിന്നും പുറപ്പെടും. കന്യാകുമാരി - മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് ഷൊര്‍ണ്ണൂരില്‍ നിന്നും നിലമ്പൂര്‍ റോഡ് - കോട്ടയം എക്‌സ്പ്രസ് അങ്കമാലിയില്‍ നിന്ന് യാത്ര തുടങ്ങും.
എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16305) തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16791) ആലുവയിലും തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് ചാലക്കുടിയിലും സര്‍വീസ് അവസാനിപ്പിക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.10.30ന് പുറപ്പെടേണ്ട എറണാകുളം നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് ഉച്ചക്ക് 1.30ന് പുറപ്പെടുമെന്നും റെയില്‍വേ അറിയിച്ചു.

ഷൊര്‍ണൂരില്‍ മണ്ണിടിച്ചില്‍
കനത്ത മഴയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഷൊര്‍ണ്ണൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. മണ്ണന്നൂരില്‍ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലാണ് കാരണം.
Tags:    

Similar News