റെയില്‍വേ വികസനം: അശ്വിനി വൈഷ്ണവിന്റെ വാദം പൊളിച്ച് വിവരാവകാശരേഖ

കഴിഞ്ഞ വര്‍ഷം മാത്രം 5,500 കിലോമീറ്റര്‍ പുതിയ ട്രാക്ക് പണിതെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം

Update: 2024-05-09 09:53 GMT

Representational Image : Canva

ഇന്ത്യന്‍ റെയില്‍വേ അടിമുടി മാറ്റത്തിന്റെ പാതയിലാണ്. ഹിറ്റായി മാറിയ വന്ദേഭാരത് മുതല്‍ വൈദ്യൂതികരണം വരെയുള്ള കാര്യങ്ങളില്‍ ആധുനികവല്‍ക്കരണം പ്രകടമാണ്. എന്നാല്‍ വിവരാവകാശ രേഖ പ്രകാരം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അവകാശവാദങ്ങളെ ഒരുപരിധി വരെ പൊളിക്കുന്നത്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ റെയില്‍വേ 27,057 കിലോമീറ്റര്‍ ട്രാക്ക് നിര്‍മിച്ചു. ഒരു ദിവസം ശരാശരി 7.41 കിലോമീറ്റര്‍ വരുമിത്. പുതിയ പാതയുടെ നിര്‍മാണം, പാതഇരട്ടിപ്പിക്കല്‍ എന്നിവയെല്ലാം വര്‍ധിച്ചതായി വിവരാവകാശ പ്രകാരം ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ട വിവരങ്ങളോട് പൂര്‍ണമായും ചേര്‍ന്ന് പോകാത്തതാണ് വിവരാവകാശം വഴി പുറത്തു വന്ന വിവരം.

കഴിഞ്ഞ വര്‍ഷം മാത്രം 5,500 കിലോമീറ്റര്‍ പുതിയ ട്രാക്ക് പണിതെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. പക്ഷേ റെയില്‍വേ വിവരാവകാശപ്രകാരം നല്‍കിയ റിപ്പോര്‍ട്ടില്‍ 3,901 കിലോമീറ്റര്‍ ട്രാക്ക് നിര്‍മിച്ചെന്ന് മാത്രമാണ് പറയുന്നത്. ഇതില്‍ 473 കിലോമീറ്ററാണ് പുതുതായി നിര്‍മിച്ചത്. 3,185 കിലോമീറ്ററും പാതഇരട്ടിപ്പിക്കലിലാണ് വരുന്നത്.

2014ല്‍ പ്രതിദിനം 4 കിലോമീറ്റര്‍ മാത്രമായിരുന്നു പാതനിര്‍മാണമെങ്കില്‍ 2024ല്‍ 15 കിലോമീറ്ററെന്ന റെക്കോഡ് നേട്ടം കൈവരിക്കാന്‍ സാധിച്ചെന്നും ഫെബ്രുവരിയില്‍ മന്ത്രി അവകാശപ്പെട്ടിരുന്നു. 2018-19 സാമ്പത്തികവര്‍ഷം 3,596 കിലോമീറ്റര്‍ പാത നിര്‍മിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

റീഫണ്ടിന് വേഗംകൂടി

യാത്രക്കാരുടെ പ്രധാന പരാതികളിലൊന്നായിരുന്നു റദ്ദാക്കുന്ന ടിക്കറ്റിന്റെ പണം തിരികെ കിട്ടുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കാന്‍ റെയില്‍വേയ്ക്ക് സാധിക്കുന്നുണ്ട്. 50 ശതമാനം ഇ-ടിക്കറ്റുകളിലുള്ള റീഫണ്ട് പ്രക്രിയ ആറുമണിക്കൂറില്‍ തീര്‍പ്പാക്കാന്‍ കഴിയുന്നുണ്ട്.

നേരത്തെ റീഫണ്ട് ലഭിക്കുന്നതിനുള്ള കാലതാമസം യാത്രക്കാരെ വലച്ചിരുന്നു. മുമ്പ് ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാരന്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷമായിരുന്നു റെയില്‍വേ റീഫണ്ട് നല്‍കിയിരുന്നത്. ഇതിനായി ടി.ടി.ഇമാരുടെ റിപ്പോര്‍ട്ടായിരുന്നു റെയില്‍വേ പരിഗണിച്ചിരുന്നത്. ഇത് സമയം എടുക്കുന്ന പ്രക്രിയയായിരുന്നു.

ഡിജിറ്റില്‍ രീതിയിലേക്ക് മാറിയതോടെ വളരെ വേഗത്തില്‍ റീഫണ്ട് നല്‍കാന്‍ റെയില്‍വേയ്ക്ക് സാധിക്കുന്നുണ്ട്. പുതിയ സൂപ്പര്‍ആപ്പ് പുറത്തിറക്കുന്നതോടെ വളരെ വേഗത്തില്‍ റീഫണ്ട് നല്‍കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ അവകാശവാദം.


Tags:    

Similar News