ആര്‍.സി ബുക്കും ലൈസന്‍സും ഉടനെങ്ങും കിട്ടില്ല; കട്ടക്കലിപ്പില്‍ കരാര്‍ കമ്പനി

തേവരയിലുള്ള കമ്പനിയുടെ പ്രസില്‍ ഒരു ദിവസം ഇരുപതിനായിരം കാര്‍ഡുകള്‍ മാത്രമാണ് അച്ചടിക്കാന്‍ കഴിയുക

Update:2024-09-21 11:52 IST
സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും ഡ്രൈവിംഗ് ലൈസന്‍സിന്റെയും അച്ചടി വീണ്ടും താളംതെറ്റുന്നു. ഗതാഗത വകുപ്പും അച്ചടി കരാര്‍ ഏറ്റെടുത്ത ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസും (ഐ.ടി.ഐ) തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. 4.5 ലക്ഷം ആര്‍.സിയുടെയും ഒരു ലക്ഷത്തിലധികം ലൈസന്‍സിന്റെയും അച്ചടി ഇതോടെ അനിശ്ചിതത്വത്തിലായി.
കുടിശിക സംബന്ധിച്ച തര്‍ക്കങ്ങളാണ് കരാറെടുത്ത കമ്പനിയെ ചൊടിപ്പിച്ചത്. 14.77 കോടി രൂപയാണ് സര്‍ക്കാര്‍ കരാര്‍ കമ്പനിക്ക് നല്‍കാനുള്ളത്. ഈ തുക നല്‍കാതെ ഇനി അച്ചടി തുടരാനാകില്ലെന്നാണ് ഐ.ടി.ഐയുടെ നിലപാട്. അതേസമയം, കരാര്‍ കമ്പനി ധാരണ പാലിക്കാതെ പണം നല്‍കില്ലെന്നാണ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിലപാട്.

ധാരണ തെറ്റിച്ചെന്ന് സര്‍ക്കാര്‍

ജൂലൈ വരെ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ അച്ചടിച്ച് നല്‍കാമെന്ന കരാറിലായിരുന്നു സര്‍ക്കാര്‍ അവസാനമായി എട്ടു കോടി രൂപ നല്‍കിയത്. എന്നാല്‍ ജൂലൈയിലെ പ്രിന്റിംഗ് ഇതുവരെ ആരംഭിച്ചില്ലെന്നാണ് ഗതാഗത വകുപ്പിന്റെ ആരോപണം. പ്രിന്റിംഗ് സാമഗ്രികള്‍ ലഭ്യമാകാത്തതിനാലാണ് അച്ചടി പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നതെന്നാണ് കമ്പനിയുടെ വാദം.
സ്വകാര്യ കമ്പനിയായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് കാര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നത്. പ്രിന്റിംഗ് നിര്‍ത്തിയതോടെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സര്‍ക്കാര്‍ കമ്പനിക്ക് ഏഴരകോടി രൂപ നല്‍കി. പിന്നീട് പണം കൊടുക്കാതിരുന്നതോടെ കമ്പനി വീണ്ടും അച്ചടി നിര്‍ത്തി. പിന്നീട് ഈ വര്‍ഷം ജനുവരിയിലാണ് കുടിശികയുണ്ടായിരുന്ന പണം നല്‍കിയത്.
തേവരയിലുള്ള കമ്പനിയുടെ പ്രസില്‍ ഒരു ദിവസം ഇരുപതിനായിരം കാര്‍ഡുകള്‍ മാത്രമാണ് അച്ചടിക്കാന്‍ കഴിയുക. എന്നാല്‍ ഓരോ ദിവസവും എത്തുന്ന അപേക്ഷകള്‍ അതിന്റെ ഇരട്ടിയോളമാണ്. 10 ലക്ഷത്തോളം ലൈസന്‍സിന്റെയും 8 ലക്ഷത്തോളം ആര്‍.സിയുടെയും അപേക്ഷകളാണ് സര്‍ക്കാരിന് ഒരു വര്‍ഷം ലഭിക്കുന്നത്. ഇതിന്റെ പണവും മുന്‍കൂറായി വാങ്ങാറുണ്ട്. എന്നിട്ടും വിതരണം വൈകുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
Tags:    

Similar News