ഇടപാടുകളുടെ രസീതുകള്‍ ബിസിനസുകാര്‍ ഇനി മുതല്‍ ഏഴു ദിവസത്തിനകം നല്‍കണം

പുതിയ നിയമം മെയ് ഒന്നിനു പ്രാബല്യത്തില്‍

Update: 2023-04-17 04:32 GMT

image:canva

നൂറുകോടി രൂപയോ അതില്‍ കൂടുതലോ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസുകാര്‍ ഇടപാടുകളുടെ രസീതുകള്‍ ഇനി മുതല്‍ ഏഴു ദിവസത്തിനകം ഇന്‍വോയ്സ് രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍(ഐ.ആര്‍.പി) അപ്‌ലോഡ്‌ ചെയ്യണം. അടുത്ത മാസം ഒന്നിന് പ്രാബല്യത്തില്‍ വരുന്ന നിയമം സംസ്ഥാനങ്ങളുടെ ജി.എസ്.ടി വരുമാനം വര്‍ധിക്കാനിടയാക്കും.

ഏഴു ദിവസത്തിലേറെയെങ്കില്‍

പുതിയ നിയമമനുസരിച്ച് നൂറുകോടിയിലേറെ വിറ്റുവരവുള്ള ബിസിനസുകാര്‍ക്ക് ഏഴു ദിവസത്തിലേറെ പഴക്കമുള്ള ഇന്‍വോയ്സുകള്‍ അപ്‌ലോഡ്‌ ചെയ്യാന്‍ സാധിക്കില്ല. ഒരാഴ്ച മുമ്പ് നടന്ന സാമ്പത്തിക ഇടപാടുകളുടെ രസീത് ജി.എസ്.ടി.എന്നില്‍ അപ്‌ലോഡ്‌ ചെയ്യാനാവില്ല. ഇതിന്റെ റിട്ടേണ്‍ ക്ലെയിം ചെയ്യാനും പറ്റില്ല. എന്നാല്‍ ഈ നിയമം ഇന്‍വോയ്സുകള്‍ക്ക് മാത്രമാണ് ബാധകം. ഡെബിറ്റ്, ക്രെഡിറ്റ് നോട്ടുകള്‍ ഏഴു ദിവസത്തിനു ശേഷവും അപ്‌ലോഡ്‌ ചെയ്യാം.

വന്‍കിടവ്യാപാരികളെ ബാധിക്കും

പുതിയ ജി.എസ്.ടി നിയമം വന്‍കിടവ്യാപാരികളെയാണ് ബാധിക്കുക. ഇന്‍വോയ്സ് ഐ.ആര്‍.പിയില്‍ അപ്‌ലോഡ്‌ ചെയ്തില്ലെങ്കില്‍ അതിന്റെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വ്യാപാരിക്ക് ലഭിക്കില്ല. നിലവില്‍ കമ്പനികള്‍ക്ക് ഇഇന്‍വോയ്സ് ഏതുസമയവും അപ്‌ലോഡ്‌ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. ഇതാണ് പുതിയ നിയമം നിലവില്‍ വരുന്നതോടെ ഇല്ലാതാവുക. അതേസമയം ഈ നിയമം ജി.എസ്.ടി വരുമാനം വര്‍ധിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വൈകാതെ എല്ലാ ബിസിനസുകാരിലേക്കും

നൂറുകോടിക്കു മുകളില്‍ വിറ്റുവരവുള്ള കമ്പനികള്‍ക്ക് ഓരോ സാമ്പത്തിക ഇടപാടിനും ജി.എസ്.ടി ഇന്‍വോയ്സ് നല്‍കണമെന്ന് അടുത്തിടെ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇപ്പോള്‍ വന്‍കിട ബിസിനസുകാര്‍ക്കും കമ്പനികള്‍ക്കും മാത്രം ബാധകമായ ഈ നിയമം വൈകാതെ എല്ലാ ബിസിനസുകാര്‍ക്കും ബാധകമാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവില്‍ നൂറുകോടിക്കു മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ഓരോ ബി2ബി ഇടപാടിനും ഇഇന്‍വോയ്സ് നല്‍കണം. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് ഇത് നിര്‍ബന്ധമാക്കിയത്. കൃത്യസമയത്തുതന്നെ ഇ-ഇന്‍വോയ്സ് അപ്‌ലോഡ്‌ ചെയ്യുന്നത് സര്‍ക്കാരിനും വ്യാപാരികള്‍ക്കും ഗുണകരമാണ്. വ്യാപാരികള്‍ക്ക് വൈകാതെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News