ഹരിത എനര്‍ജി; അംബാനിയും അദാനിയും നേര്‍ക്കുനേര്‍

അടുത്ത പത്തുവര്‍ഷത്തില്‍ പുനരുപയോഗ ഊര്‍ജ മേഖലയില്‍ 20 ലക്ഷം കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്ന് ശതകോടീശ്വരന്‍ ഗൗതം അദാനി. പുനരുപയോഗ ഊര്‍ജ ഉല്‍പാദനം, ഗ്രീന്‍ എനര്‍ജി സംബന്ധമായ കംപോണന്റ് മാനുഫാക്ചറിംഗ് എന്നിവയിലേക്കായി സമഗ്രമായ പദ്ധതി തയ്യാറാക്കുമെന്നും ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഹരിത ഇലക്ട്രോണ്‍ ഉത്പാദിപ്പിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

അദാനി ഗ്രൂപ്പിന് കീഴിലുള്ള പോര്‍ട്ട്-ടു-എനര്‍ജി കന്‍ഗ്ലാമറേറ്റ് പദ്ധതി ഇടുന്നത് 2025 ഓടെ പോര്‍ട്ടുകളെല്ലാം സീറോ കാര്‍ബണ്‍ ആക്കുവാനാണ്. ഇതിലേക്കാണ് കമ്പനി നടന്നടുക്കുന്നത്.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പുനരുപയോഗ ഊര്‍ജ ഉല്‍പാദന ശേഷി മൂന്നിരട്ടിയാക്കാനും ഹരിത ഹൈഡ്രജന്‍ ഉല്‍പാദനത്തിലേക്ക് കടക്കാനും പുനരുപയോഗ ഊര്‍ജം ഉപയോഗിച്ച് എല്ലാ ഡാറ്റാ സെന്ററുകള്‍ക്കും വൈദ്യുതി നല്‍കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
2025 വരെ മൂലധന ചെലവുകളുടെ 75 ശതമാനവും ഗ്രീന്‍ എനര്‍ജിക്ക് വേണ്ടിയായിരിക്കുമെന്നാണ് അദാനിയുടെ പ്രഖ്യാപനം. മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്ലീന്‍ ഇലക്ട്രിസിറ്റി, ഹൈഡ്രജന്‍ ഇന്ധനം എന്നിവയില്‍ 75,000 കോടി രൂപ (10 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വന്നതെന്നതാണ് ശ്രദ്ധേയം.
ഒരു കിലോഗ്രാമിന് 1 ഡോളറില്‍ ഹൈഡ്രജന്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് അംബാനി പറഞ്ഞിരുന്നു. ഓട്ടോമൊബൈല്‍ മേഖലയിലടക്കം വന്‍ വിപ്ലവമായേക്കാവുന്ന പ്രഖ്യാപനമാണിത്. റിലയന്‍സ് ഇന്‍ഡസ്ട്രീസും റിന്യൂവബ്ള്‍ പ്രോജക്റ്റ്‌സിനായി ഏറെ മുന്നിലെത്തിക്കഴിഞ്ഞിട്ടുമുണ്ട്.
എന്നാല്‍, ലോകത്തിലെ ഒരു കമ്പനിയും അദാനി ഗ്രൂപ്പ് ചെയ്യുന്ന തോതില്‍ പുനരുപയോഗിക്കാവുന്ന പവര്‍ പോര്‍ട്ട്ഫോളിയോ നിര്‍മ്മിക്കുന്നില്ലെന്നാണ് അദാനിയുടെ അവകാശവാദം. കമ്പനിയുടെ ഗ്രീന്‍ എനര്‍ജിക്കായുള്ള അടിസ്ഥാന സൗകര്യവികസനങ്ങള്‍ പരിശോധിച്ചാല്‍ ഇത് അംബാനി അടക്കമുള്ളവര്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it