അല്‍പ്പം ആശ്വസിക്കാം, ഈ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് നിയമത്തില്‍ ഉടന്‍ മാറ്റം വരില്ല!

ഓൺലൈൻ ബാങ്കിംഗുമായി ബന്ധപ്പെട്ട നിർണായക മാറ്റത്തിന്റെ തീയതി നീട്ടിയത് സെപ്റ്റംബര്‍ വരെ

Update: 2022-06-27 07:41 GMT

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഡിഫോള്‍ട്ട് ആയി ലോണ്‍ റീപേമെന്റ്, ഷോപ്പിംഗ് തുടങ്ങിയവകള്‍ക്കായി ഉപയോഗിച്ചിരുന്നവര്‍ക്ക് അത്തരം സൗകര്യം മാറ്റി ഓരോ തവണയും ഡിജിറ്റല്‍ ടോക്കണ്‍ നമ്പര്‍ നല്‍കുന്ന രീതി ജൂലൈ ഒന്നുമുതല്‍ നടപ്പിലാകുന്നതായി നേരത്തെ തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(RBI) അറിയിച്ചിരുന്നു. നിര്‍മല സീതാരാമന്‍ ഇക്കാര്യത്തില്‍ പല തവണ ഉറപ്പ് പറഞ്ഞതുമാണ്. എന്നാല്‍ വ്യാപാരികളും ചില ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും അടക്കം ഇക്കാര്യത്തില്‍ സമയം നീട്ടി ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലെ ഈ ടോക്കണൈസേഷന്‍ പ്രക്രിയ നീട്ടിയിരിക്കുകയാണ് ഇപ്പോള്‍.

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ടോക്കണൈസേഷന്‍ (card tokenisation) സമയപരിധി സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയിട്ടുള്ളത്. ഇതുവരെ 19.5 കോടി കാര്‍ഡുകള്‍ മാത്രമാണ് ടോക്കണൈസ് ചെയ്തിട്ടുള്ളത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടെ ടോക്കണൈസേഷനു ശേഷം, ഓണ്‍ലൈന്‍ പേയ്‌മെന്റ് സമയത്ത് വ്യാപാരികള്‍ക്ക് കാര്‍ഡ് ഉപയോക്താവിന്റെ നമ്പറോ സിവിവി പോലുള്ള വിവരങ്ങളോ സൂക്ഷിച്ചു വെയ്ക്കാന്‍ കഴിയില്ല. അതേസമയം കാര്‍ഡ് ടോക്കണൈസ് ചെയ്യാതെയും നിങ്ങള്‍ക്ക് മുന്നോട്ടുപോകാം. കാരണം ഇഥൊരു നിര്‍ബന്ധിത നിയമമല്ല.

ടോക്കണൈസ് ചെയ്യാത്തവര്‍ക്ക് ഓരോ തവണയും ഇടപാടുകള്‍ക്ക് കാര്‍ഡ് നമ്പറും ഒടിപിയും മറ്റ് വിവരങ്ങളും കൊടുക്കണമെന്നുമാത്രം. ഇതിനെ 'Guest checkout transaction' എന്നാണ് വിളിക്കുന്നത്. ഗസ്റ്റ് ചെക്ക്ഔട്ട് ഇടപാടുകളുമായി (guest chekout transactions) ബന്ധപ്പെട്ട സംവിധാനം നടപ്പിലാക്കുന്നതില്‍ ചില പ്രശ്നങ്ങള്‍ വ്യാപാരികള്‍ ഉന്നയിച്ചതായി ആര്‍ബിഐ (rbi) പ്രസ്താവനയില്‍ പറഞ്ഞു.

എന്താണ് ടോക്കണൈസേഷന്‍?

ഓരോ വ്യക്തിയുടെയും  ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ക്കുപകരം ഉപയോഗിക്കാവുന്ന 16 അക്കങ്ങളുള്ള നമ്പറായിരിക്കും ഇത്. കാര്‍ഡ് നമ്പറിനുപകരം ഓണ്‍ലൈന്‍ ഇടപാടിന് ഒരു ഡിജിറ്റല്‍ ടോക്കണ്‍ നമ്പര്‍ ലഭിക്കും.

ടോക്കണൈസേഷനില്‍ താത്പര്യമില്ലെങ്കില്‍ കാര്‍ഡ് നമ്പറും മറ്റു വിവരങ്ങളും ഓരോ ഇടപാടിനും നല്‍കാം. ടോക്കണ്‍ നമ്പര്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് ശേഖരിക്കാനും ഉപഭോക്താവിന്റെ അനുമതി വേണം. ഓരോ സൈറ്റിനും ഓരോ ടോക്കണ്‍ നമ്പറാകും ഉണ്ടാകുക. ടോക്കണൈസേഷന് ഫീസ് ഈടാക്കാന്‍ പാടില്ല.

Tags:    

Similar News