വിലക്കയറ്റം വലയ്ക്കുമെന്ന് റിസര്‍വ് ബാങ്ക്; ജി.ഡി.പി പ്രതീക്ഷയില്‍ മാറ്റമില്ല

പണനയ നിലപാട് നിലനിറുത്തുന്നതിനെതിരെ ഇക്കുറിയും വോട്ടിട്ട് മലയാളി അംഗം

Update: 2023-08-10 07:18 GMT

നടപ്പുവര്‍ഷത്തെ (2023-24) ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാപ്രതീക്ഷ റിസര്‍വ് ബാങ്ക് 6.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിറുത്തി. ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) എട്ട് ശതമാനവും ജൂലൈ-സെപ്തംബറില്‍ 6.5 ശതമാനവും ഒക്ടോബര്‍-ഡിസംബറില്‍ 6 ശതമാനവും ജനുവരി-മാര്‍ച്ചില്‍ 5.7 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു. 2024-25ലെ ആദ്യപാദത്തില്‍ 6.6 ശതമാനം വളര്‍ച്ചയും അനുമാനിക്കുന്നു.

പണപ്പെരുപ്പം വലയ്ക്കും
നടപ്പുവര്‍ഷത്തെ റീട്ടെയില്‍ പണപ്പെരുപ്പം കൂടുമെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തി. 5.1 ശതമാനത്തില്‍ നിന്ന് 5.4 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം കൂടിയേക്കുമെന്ന അനുമാനം.

Also readപലിശഭാരം കൂട്ടാതെ റിസര്‍വ് ബാങ്ക്, ഇ.എം.ഐ തത്കാലം ഉയരില്ല
ജൂലൈ-സെപ്തംബറില്‍ നേരത്തെ വിലയിരുത്തിയ 5.2ല്‍ നിന്ന് 6.2 ശതമാനത്തിലേക്ക് പണപ്പെരുപ്പം ഉയര്‍ന്നേക്കും. ഒക്ടോബര്‍-ഡിസംബറില്‍ പുതുക്കിയ വിലയിരുത്തല്‍ 5.7 ശതമാനമാണ്. നേരത്തേ 5.4 ശതമാനമായിരുന്നു. ജനുവരി-മാര്‍ച്ചിലെ പ്രതീക്ഷ 5.2 ശതമാനത്തില്‍ നിലനിറുത്തി. അടുത്തി ഏപ്രില്-മാര്‍ച്ചിലും 5.2 ശതമാനം പ്രതീക്ഷിക്കുന്നു.
പണപ്പെരുപ്പം കൂടിയാല്‍ അതിനെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് പണനയം കടുപ്പിക്കും. അതായത്, പലിശനിരക്ക് കൂട്ടും. ഇത് ബാങ്ക് വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (EMI) കൂടാനിടയാക്കും.
എം.പി.സിയും വോട്ടും
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ പണനയ നിര്‍ണയ സമിതിയിലെ (MPC) മറ്റംഗങ്ങള്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ. മൈക്കല്‍ പാത്ര, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. രാജീവ് രഞ്ജന്‍, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത സ്വതന്ത്ര അംഗങ്ങളായ ഡോ. ശശാങ്ക ഭീഡെ, ഡോ. ആഷിമ ഗോയല്‍, മലയാളി പ്രൊഫ. ജയന്ത് ആര്‍. വര്‍മ്മ എന്നിവരാണ്.
പലിശനിരക്കുകള്‍ നിലനിറുത്താന്‍ ആറുപേരും യോജിച്ചു. എന്നാല്‍, 'വിത്‌ഡ്രോവല്‍ ഓഫ് അക്കോഡമേഷന്‍' നിലപാട് നിലനിറുത്തുന്നതിനെ പ്രൊഫ. ജയന്ത് വര്‍മ്മ മാത്രം എതിര്‍ത്തു. ഒക്ടോബര് 4-6 തീയതികളിലാണ് അടുത്ത എം.പി.സി യോഗം. 6ന് പണനയം പ്രഖ്യാപിക്കും.
Tags:    

Similar News