നിലവാരം കുറഞ്ഞ ഉൽപന്നങ്ങളും വ്യാജ പരസ്യ വാഗ്‌ദാനങ്ങളും ഇനി വേണ്ട

Update: 2018-12-21 07:13 GMT

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള
ഉപഭോക്‌തൃ സംരക്ഷണ ബിൽ ലോക്‌സഭ പാസാക്കി. ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും വ്യാജ പരസ്യങ്ങൾക്ക് തടയിടാനും പുതിയ ബിൽ വ്യവസ്ഥചെയ്യുന്നു.

1986 ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിൻറെ സ്ഥാനത്താണ് പുതിയ നിയമം കൊണ്ടുവരുന്നത്. രാജ്യസഭ കൂടി പാസാക്കിയാലേ ബിൽ നിയമമാകൂ.

ഉപഭോക്‌തൃ സംരക്ഷണ നിയമം 32 വർഷത്തോളമായി ഒരു മാറ്റമില്ലാതെ തുടരുകയായിരുന്നുവെന്നും കാലത്തിനനുസരിച്ച് മാറ്റം ഇതിൽ ആവശ്യമാണെന്നും ഉപഭോക്‌തൃ കാര്യ മന്ത്രി രാംവിലാസ് പാസ്വാൻ ലോക്‌സഭയിൽ പറഞ്ഞു.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്:

  • ഉൽപന്നങ്ങളുടെ പോരായ്മകളും ഗുണമേന്മയും സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ കൃത്യമായ സംവിധാനം.
  • കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി (CCPA) രൂപീകരിക്കും.
  • കൺസ്യൂമർ ഡിസ്പ്യൂട്സ് റീഡ്രസൽ കമ്മീഷൻ/ഫോറം എന്നിവ ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ രൂപീകരിക്കും.
  • ഉൽപന്നത്തിലോ സേവനത്തിലോ ഉള്ള ന്യൂനത കൊണ്ട് നേരിട്ടോ അല്ലാതെയോ എന്തെങ്കിലും തരത്തിലുള്ള ബുന്ധിമുട്ട് നേരിട്ടാൽ ഉപഭോക്താവിന് പരാതി നൽകാം.
  • ഇനി മുതൽ ഉപഭോക്താവിന് എവിടെ വേണമെങ്കിലും പരാതി നൽകാം. ഇപ്പോഴത്തെ നിയമത്തിൽ പരാതിക്കടിസ്ഥാനമായ ഉൽപ്പന്നമോ സേവനമോ ലഭിച്ചിടത്തു വേണം പരാതി നൽകാൻ.
  • വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന പരസ്യത്തിൽ അഭിനയിക്കുന്നവർക്ക് 10 ലക്ഷം രൂപ പിഴയും പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് ഒരു വർഷം വിലക്കും.
  • ഇ-കോമേഴ്‌സ് സൈറ്റുകളിൽ വ്യാജമായതും മോശം ഗുണനിലവാരമുള്ളതുമായ ഉൽപന്നങ്ങൾ വിൽക്കുന്നതിനെതിരെ നടപടിയുണ്ടാകും.
  • ഓൺലൈനിലുൾപ്പെടെ വ്യാജ പരസ്യങ്ങൾ നൽകുന്ന ഉല്പാദകർക്കും സേവനദാതാവിനും അഞ്ചുവർഷം വരെ തടവ് ശിക്ഷ. 50 ലക്ഷം രൂപ വരെ പിഴയീടാക്കും.
  • ഉത്പന്നത്തിലെ പിഴവുമൂലം ഉപഭോക്താവിന് പരുക്കേൽക്കുകയോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരികയോ ചെയ്താൽ ഉല്പാദകർക്ക് തടവും പിഴയും.
  • ഉത്പന്നത്തിലെ പിഴവുമൂലം ഉപഭോക്താവിന് മരണം സംഭവിച്ചാൽ ജീവപര്യന്തം തടവ്, 10 ലക്ഷം രൂപ പിഴ.

Similar News