വേമ്പനാട് കായല്‍ തീരത്തെ കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണം: സുപ്രീം കോടതി

Update: 2020-01-10 09:30 GMT

ആലപ്പുഴ പെരുമ്പളത്ത് വേമ്പനാട് കായല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി.  തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നെടിയതുരുത്ത് ദ്വീപില്‍ റിസോര്‍ട്ട് നിര്‍മ്മിച്ചതെന്നു വിലയിരുത്തിക്കൊണ്ടാണ്് റിസോര്‍ട്ട് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചത്.

ഹൈക്കോടതി ഉത്തരവിനെതിരേ കാപികോ റിസോര്‍ട്ട് ഉടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളി. മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള മോക് ഡ്രില്‍ പുരോഗമിക്കവേയാണ് കാപികോ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കോടതി വിധി പുറത്തുവന്നത്. ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാനും ജസ്റ്റിസ് വി രാമസുബ്രഹ്മണ്യവും കേസില്‍ വിശദമായ വാദം കേട്ടിരുന്നു.

ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു. അക്കാലത്ത് വനം പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. ആ റിപ്പോര്‍ട്ടിലാണ് കാപികോ, വാമികാ റിസോര്‍ട്ടുകളുടെ അനധികൃത നിര്‍മ്മാണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നത്. ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ 18ഓളം കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് ഇതില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു.

ഈ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടിയായാണ് 2014ല്‍ കേരള ഹൈക്കോടതി കാപികോ, വാമികാ റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്. വേമ്പനാട്ട് കായല്‍ അതി പരിസ്ഥിതി ദുര്‍ബല തീരദേശ മേഖലയാണെന്ന് 2011-ലെ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നെടിയതുരുത്തില്‍ പരാതിക്കാര്‍ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കടുത്ത നിയമലംഘനവും പൊതുതാത്പര്യത്തിന് എതിരുമാണെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News