ചെഞ്ചുവപ്പില്‍ ഓഹരി വിപണി; 1,747 പോയ്ന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്; കാരണങ്ങള്‍ ഇതാണ്

കേരള കമ്പനികളില്‍ ഓഹരി വില ഇടിയാതെ നിന്നത് കേരള ആയുര്‍വേദയുടെ മാത്രം!

Update: 2022-02-14 12:32 GMT

2022ലെ ഏറ്റവും വലിയ വില്‍പ്പന സമ്മര്‍ദ്ദത്തിന് ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചു. ഇന്‍ട്രാ ഡേയില്‍ 2021 നവംബര്‍ 26നുണ്ടായ താഴ്ചയേക്കാള്‍ കൂടുതല്‍ ഇടിവും സൂചികകളില്‍ ഇന്നുണ്ടായി. അങ്ങനെ തിങ്കളാഴ്ച ഓഹരി വിപണിയില്‍ ഒഴുകി പരന്നത് ചുവപ്പ് മാത്രം.

സെന്‍സെക്‌സ് 1,747 പോയ്ന്റ് ഇടിഞ്ഞ് 56,406ലും നിഫ്റ്റി 532 പോയ്ന്റ് താഴ്ന്ന് 16,843ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സിലെ ഇടിവ് മൂന്ന് ശതമാനം. നിഫ്റ്റിയിലേത് 3.06 ശതമാനവും.

വിശാല വിപണിയിലെ താഴ്ച ഇതിനേക്കാള്‍ ഏറെയായിരുന്നു. മിഡ്കാപ് സൂചിക മൂന്നര ശതമാനത്തോളം ഇടിഞ്ഞപ്പോള്‍ സ്‌മോള്‍കാപ് സൂചിക നാല് ശതമാനത്തോളമാണ് താഴ്ന്നത്.

എല്ലാ സെക്ടറുകളും ചുവപ്പണിഞ്ഞ് താഴ്ച രേഖപ്പെടുത്തിയ ദിവസമാണിന്ന്.

തകര്‍ച്ചയ്ക്ക് പിന്നിലെന്ത്?
യുക്രൈന്‍ - റഷ്യ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതാണ് വിപണിയില്‍ ആശങ്ക വിതറുന്ന ഒരു ഘടകം. റഷ്യ ഏത് നിമിഷവും വ്യോമാക്രണം നടത്തിയേക്കാമെന്ന സൂചന പാശ്ചാത്യരാജ്യങ്ങള്‍ നല്‍കുന്നുണ്ട്. യുദ്ധം വിപണിയെ എക്കാലവും ചഞ്ചലപ്പെടുത്തുന്ന ഘടകമാണ്.

ഇരുരാജ്യങ്ങള്‍ക്കിടയിലെ ഈ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ക്രൂഡ് വില ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തി. ബ്രെന്‍ഡ് ക്രൂഡ് വില ഫ്യൂച്ചേഴ്‌സില്‍ 95.57 ഡോളറിലെത്തി.

വിലക്കയറ്റമാണ് വിപണിയെ അസ്ഥിരപ്പെടുത്തുന്ന മറ്റൊരു ഘടകം. ഇത് നേരത്തേയുള്ളതാണെങ്കിലും ആഗോളതലത്തിലെ മറ്റ് ആശങ്കകള്‍ കൂടി ചേര്‍ന്നതോടെ വിപണിയിലെ ഇടിവിന് ആക്കം കൂടുകയായിരുന്നു.

അതിന് പുറമേ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന തുടരുകയാണ്. വികസിത രാജ്യങ്ങളിലെ പലിശ നിരക്ക് ഉയരുന്നതാണ് ഇവരെ ഇവിടുത്തെ നിക്ഷേപം പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ സെക്യൂരിറ്റീസില്‍ നിന്ന് 43,461 കോടി രൂപ പിന്‍വലിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ 43,383 കോടി രൂപ ഇക്വിറ്റികളില്‍ നിന്ന് മാത്രമാണ്.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് 3.55 ശതമാനം വില കൂടി വേറിട്ട് നിന്നത് കേരള ആയുര്‍വേദ മാത്രം. ബാക്കി എല്ലാം കേരള കമ്പനികളുടെയും ഓഹരി വിലകള്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഏതാണ്ടെല്ലാ ഓഹരി വിലകളും നാല് ശതമാനത്തിലേറെ ഇടിഞ്ഞു. ഫാക്ട് ഓഹരി വില എട്ട് ശതമാനത്തിലേറെ താഴ്ന്നപ്പോള്‍ ഹാരിസണ്‍ മലയാളം, കിറ്റെക്‌സ് ഓഹരി വിലകള്‍ ഏഴ് ശതമാനത്തിലേറെ താഴ്ന്നു. റബ്ഫില ഓഹരി വില 12 ശതമാനത്തിലേറെയാണ് താഴ്ന്നത്.

അപ്പോളോ ടയേഴ്സ് 210.00

ആസ്റ്റര്‍ ഡി എം 181.40

എവിറ്റി 92.60

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 114.95

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 317.00

സിഎസ്ബി ബാങ്ക് 237.10

ധനലക്ഷ്മി ബാങ്ക് 13.92

ഈസ്റ്റേണ്‍ ട്രെഡ്സ് 46.00

എഫ്എസിടി 116.70

ഫെഡറല്‍ ബാങ്ക് 96.10

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 74.05

ഹാരിസണ്‍സ് മലയാളം 147.90

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.50

കല്യാണ്‍ ജൂവലേഴ്സ് 72.95

കേരള ആയുര്‍വേദ 68.95

കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 68.95

കിറ്റെക്സ് 230.50

കെഎസ്ഇ 2142.35

മണപ്പുറം ഫിനാന്‍സ് 142.80

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 320.00

മുത്തൂറ്റ് ഫിനാന്‍സ് 1355.30

നിറ്റ ജലാറ്റിന്‍ 275.00

പാറ്റ്സ്പിന്‍ ഇന്ത്യ 10.57

റബ്ഫില ഇന്റര്‍നാഷണല്‍ 95.20

സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 160.40

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.43

വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 3.61

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 208.60

വണ്ടര്‍ലാ ഹോളിഡേയ്സ് 217.85


Tags:    

Similar News