വിഴിഞ്ഞം തുറമുഖത്തിന് ₹2,100 കോടി വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി

ഔട്ടര്‍ റിംഗ് റോഡിന്റെ 1,629 കോടി ബാധ്യത ഏറ്റെടുക്കും

Update:2024-08-07 15:12 IST
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്കായി നബാര്‍ഡില്‍ നിന്നും 2,100 കോടി രൂപ വായ്പ എടുക്കാന്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. നബാര്‍ഡ് നല്‍കിയ വായ്പാ അനുമതി കത്തിലെ നിബന്ധനകളും വ്യവസ്ഥകളും ഭേദഗതിയോടെ അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തേ ഹഡ്‌കോയില്‍ നിന്നും ലോണ്‍ എടുക്കുന്നതിന് അനുവദിച്ച ഗ്യാരന്റി റദ്ദ് ചെയ്യും.കരാറുകള്‍ ഒപ്പു വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ക്ക് അനുമതി നല്‍കും. നബാര്‍ഡില്‍ നിന്നും എടുക്കുന്ന വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി.
ഔട്ടര്‍ റിങ്ങ് റോഡിന്റെ 1,629 കോടി രൂപയുടെ ബാധ്യത ഏറ്റെടുക്കും
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1,629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കി. 45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയ പാത അതോറിറ്റി, ക്യാപിറ്റല്‍ റീജിയണ്‍ ഡെവലപ്മെന്റ് പ്രോജക്റ്റ് -II (സി.ആര്‍.ഡി.പി), പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ ഉള്‍പ്പെട്ട കരട് ചതുര്‍കക്ഷി കരാറാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചത്.
ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50% ( ഏകദേശം 930.41 കോടി രൂപ) കിഫ്ബി മുഖേന നല്‍കും. സര്‍വീസ് റോഡുകളുടെ നിര്‍മ്മാണത്തിനാവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ ) എം.ഐ.ഡി.പി (മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് പ്രോജക്ട്‌സ്)യുടെ ഭാഗമാക്കാവുന്നതും, ഈ തുക 5 വര്‍ഷത്തിനുള്ളില്‍ കേരള സര്‍ക്കാര്‍ ദേശീയപാത അതോറിറ്റിക്ക് നല്‍കുന്നതുമാണ്.
ജി.എസ്.ടി വിഹിതവും ഒഴിവാക്കി
ഇതിനു പുറമെ റോയല്‍റ്റി, ജി.എസ്.ടി ഇനങ്ങളില്‍ ലഭിക്കുന്ന തുകയും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെക്കും. ചരക്ക് സേവന നികുതി ഇനത്തില്‍ ലഭിക്കുന്ന 210.63 കോടി രൂപയും, റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന 10.87 കോടി രൂപയുമാണ് വേണ്ടെന്നുവെക്കുക.
ഔട്ടര്‍ റിംഗ് റോഡിന്റെ നിര്‍മ്മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കല്‍ ഉല്‍പ്പന്നങ്ങളും മറ്റ് പാറ ഉല്‍പ്പന്നങ്ങളും റോയല്‍റ്റി ഇളവ് ലഭിക്കുന്ന ഉല്‍പ്പന്നങ്ങളും ഈ ദേശീയപാതയുടെ നിര്‍മ്മാണത്തിന് മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളു.
ദേശിയപാത അതോറിറ്റി നിയോഗിക്കുന്ന എഞ്ചിനീയര്‍, ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ജിയോളജിസ്റ്റ് എന്നിവരുടെ സംയുക്ത ടീം റോയല്‍റ്റി ഇളവ് ലഭിക്കേണ്ട ഉല്‍പ്പന്നങ്ങളുടെ അളവ് സര്‍ട്ടിഫൈ ചെയ്യേണ്ടതാണ്. ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന ചരക്ക് സേവന നികുതി വിഹിതം, ദേശീയപാത അതോറിറ്റിക്ക് ഗ്രാന്റ് ആയി നല്‍കാനും തീരുമാനമായി.
ഔട്ടര്‍ റിംഗ് റോഡ്
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ ഉണ്ടാകുന്ന വികസന സാധ്യതകളെ മുന്നില്‍ കണ്ടാണ് 2018 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് രൂപം നല്‍കിയത്. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 62.7 കിലോ മീറ്റര്‍ ദൂരത്തില്‍ നാലു വരി പാതയും സര്‍വ്വീസ് റോഡും നിര്‍മ്മിക്കാനാണ് പദ്ധതി. 281.8 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിയ്ക്ക് ആയി ഏറ്റെടുക്കേണ്ടി വരിക. ഔട്ടര്‍ റിംഗ് റോഡിന്റെ തുടര്‍ച്ചയായി കടമ്പാട്ടുകോണത്തു നിന്നും ആരംഭിക്കുന്ന കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ദേശീയ പാതകൂടി സാധ്യമാകുന്നതോടെ ചരക്കു നീക്കം ഉള്‍പ്പെടെ കൂടുതല്‍ സുഗമമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓള്‍ പ്രൊമോഷന്‍ ഇല്ല

സ്‌കൂള്‍ പരീക്ഷകളില്‍ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നതിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2024-25 അക്കാദമിക വര്‍ഷം 8-ാം ക്ലാസ്സിലും 2025-26 അക്കാദമിക വര്‍ഷം 8, 9 ക്ലാസ്സുകളിലും 2026-27 അക്കാദമിക വര്‍ഷം 8, 9, 10 ക്ലാസ്സുകളിലും സബ്ജക്റ്റ് മിനിമം നടപ്പാക്കാനാണ് തിരുമാനം. നിരന്തര മൂല്യനിര്‍ണയത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കും. ഇതിന്റെ ആദ്യ പടിയായി 1 മുതല്‍ 10 വരെയുളള ക്ലാസുകളില്‍ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടി രൂപീകരിക്കും.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിനായി മേയ് 26 ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച എകദിന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണിത്.

Tags:    

Similar News