എല്ലാവർക്കും ബ്രോഡ്ബാൻഡ്, 50 എംബിപിഎസ് വേഗത; കേന്ദ്ര ടെലികോം നയത്തിന് അംഗീകാരം

Update: 2018-09-27 05:28 GMT

രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് വൻ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന പുതിയ ദേശിയ ടെലികോം നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

അഞ്ചു വർഷത്തിനുള്ളിൽ 10,000 കോടി ഡോളറിന്റെ (ഏകദേശം 7,25,000 കോടി രൂപ) നിക്ഷേപവും 40 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് നയം ലക്ഷ്യമിടുന്നത്.

ഉപഭോക്‌തൃ കേന്ദ്രീകൃതവും ആപ്പ്-അധിഷ്ഠിതവുമായ 5ജി ഇക്കോസിസ്റ്റം രാജ്യത്ത് സ്ഥാപിക്കാൻ പുതിയ നയം സഹായിക്കുമെന്ന് ടെലികോം മന്ത്രി മനോജ് സിൻഹ പറഞ്ഞു. ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ആർട്ടിഫിഷ്യൽ ഇന്റലിജൻന്റസ്, റോബട്ടിക്സ്, ക്ലൗഡ് കംപ്യൂട്ടിങ്, മെഷീൻ ടു മെഷീൻ (എംടുഎം) തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾക്ക് നയം ഊന്നൽ നൽകും.

ടെലികോം നയത്തിലെ ചില പ്രധാന നിര്‍ദേശങ്ങള്‍

  • 2022 ഓടെ ടെലികോം മേഖലയില്‍ 40 ലക്ഷം തൊഴിലവസരങ്ങള്‍.
  • 2022 ഓടെ 10,000 കോടി ഡോളര്‍ നിക്ഷേപം ലക്ഷ്യം.
  • ഓരോ വീടുകളിലും ഫൈബർ കണക്റ്റിവിറ്റി നൽകാനായി 'ഫൈബർ ഫസ്റ്റ്' എന്ന പദ്ധതി നടപ്പാക്കും.
  • 5 ജി ശൃഖല ഒരുക്കുന്നതിനായി സ്പെക്ട്രം ക്രമീകരിക്കും.
  • ദേശീയ ഫൈബർ അതോറിറ്റി സ്ഥാപിക്കും; നാഷണൽ ഡിജിറ്റൽ ഗ്രിഡ് ഒരുക്കും.
  • 2020 ഓടെ സെക്കന്‍ഡില്‍ 50 മേഗാബിറ്റ് വേഗമുള്ള ഇന്റര്‍നെറ്റ്; എല്ലാവർക്കും ബ്രോഡ്ബാൻഡ്.
  • 2020 ൽ 50 ലക്ഷം വൈഫൈ ഹോട്ട് സ്പോട്ടുകൾ, 2022 ഓടെ 10 കോടിയായി ഉയർത്തും.
  • ജന്‍ വൈഫൈ പദ്ധതി യിലൂടെ ഗ്രമാമേഖലകളില്‍ 20 ലക്ഷം വൈഫൈ ഹോട്‌സ്‌പോട്ടുകള്‍.
  • ഗ്രാമ മേഖലകളിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി 2020 ഓടെ ഒരു ജിഗാബിറ്റ് വേഗത്തിലും 2022 ഓടെ 10 ജിഗാബിറ്റ് വേഗത്തിലും ആക്കും.
  • ടെലികോം മേഖലയുടെ ജിഡിപി യിലേക്കുള്ള സംഭാവന 6 ല്‍ നിന്ന് 8 ശതമാനമായി ഉയര്‍ത്തും.
  • സ്‌പെക്ട്രം നിരക്ക് പുനപരിശോധിച്ച് രാജ്യത്ത് മിതമായ നിരക്കില്‍ ഡിജിറ്റല്‍ ആശയവിനിമയ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും.
  • ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളിന്‍മേലുള്ള നികുതി പുനപ്പരിശോധിക്കും.

Similar News